ചുവരിൽ തൂക്കിയിട്ടിരിക്കുന്ന കുറേയേറെ ചില്ലിട്ട ചിത്രങ്ങൾ. ചിത്രങ്ങളെന്ന് പറയുമ്പോൾ പെയിന്റിംഗുകളാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ ഒത്തിരിയേറെ മനുഷ്യരുടെ തനി ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങളാണവ. പഴയകാല ചലച്ചിത്രതാരങ്ങളെ ഓർമ്മിപ്പിക്കുന്നു അവയെല്ലാം. ജയനും, സുകുമാരനുമായിരുന്നിരിക്കണം പുരുഷകേസരികളുടെ ഹീറോസ്; സ്ത്രീജനങ്ങൾ കുമാരിയേയും, ശാരദയേയും, ഷീലയേയും, ജയഭാരതിയേയും പോലെ കുറുനിരകളുമായ് ലജ്ജാവിവശരായ് അങ്ങനെ നിൽക്കുന്നു. ഒരു തലമുറയുടെ പകർപ്പാണാ ചിത്രങ്ങൾ. എടുത്തു പറയേണ്ട ഒരു കാര്യം, ചിരിച്ചുനിൽക്കുന്ന ഒരാളെപ്പോലും ഒറ്റ ചിത്രത്തിലും കാണാനുണ്ടായിരുന്നില്ല!
അകത്തെ ഒരൊറ്റ മുറിയിൽ മാത്രം നാൽപ്പതിലേറെ ഇത്തരം ചിത്രങ്ങളുണ്ടായിരുന്നു. ഇതെന്താ വല്ല എക്സിബിഷനെങ്ങാനുമാണോ എന്ന് അകമേ ചിന്തിക്കാറുണ്ടായിരുന്നു. ഉമ്മറത്തെ സ്ഥിതി അങ്ങനെയായിരുന്നില്ല; വെറും നാലേനാലു ചിത്രങ്ങൾ! വലത്തേ അറ്റത്തായി ശ്രീനാരായണ ഗുരുദേവൻ, അതിന്റെ ഇടത്തായി ഏതോ ഒരു ദേവി - കാടാമ്പുഴ ഭഗവതിയാണോ എന്ന സംശയം ഇല്ലാതില്ല, അതിനും ഇടത്തായി വച്ചിട്ടുള്ളത് ഗുരുവായൂരപ്പനെയാണ്, അതിനിപ്പുറം ഞാനിതുവരെ കണ്ടിട്ടില്ലാത്തതെങ്കിലും ജീവിക്കുന്ന ആരൊക്കെയായൊ സാമ്യമുള്ള ഒരാളുടെ ചിത്രം. വിശേഷദിവസങ്ങളിൽ ആ ഇടത്തേ അറ്റത്തുള്ള ചിത്രത്തിന് മുല്ലമാല ചാർത്തുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ആ ചിത്രത്തിൽ കാണുന്നത് ആരാണെന്നറിയാൻ ആഗ്രഹമുണ്ടായിട്ടും കാലങ്ങളോളം ആരാണെന്നന്വേഷിക്കാൻ ഞാൻ തുനിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ അമ്പരപ്പുതോന്നുന്നു. "ആമുഖ"ത്തിലെ "ആ മുഖ"ത്തിന്റെ കഥയുടെ തുടക്കം ഇങ്ങനെയാണ്.