Sunday, June 30, 2013

തുടർക്കാഴ്ച


താളുകൾ കുറച്ചധികം ഒരുമിച്ച് മറിച്ചപ്പോൾ കണ്ണുകൾ ഉടക്കിയത് ഈ വരികളിലായിരുന്നു.
രവിമാമന്
ഇല്ല, ഇനി ആർക്കും ഒന്നും എഴുതുന്നില്ല. എനിക്ക് എഴുതാൻ കഴിയാത്തത്രയും കൈകൾ തളർന്നിരിക്കുന്നു. മനസ്സ് കീറിമുറിഞ്ഞിരിക്കുന്നു.
 ഇത്രയും വായിച്ചപ്പോൾ നേരെ തുടക്കത്തിലേക്ക് തന്നെ പോയി. മറ്റാർക്കൊക്കെ എന്തൊക്കെ എഴുതിക്കാണും എന്നറിയാനുള്ള ആകാംക്ഷ. അവിടെ കണ്ടത് പേജിന്റെ ഒരു പുറം അങ്ങനെത്തന്നെ ഒഴിച്ചിട്ടിരിക്കുന്നു. മറുപുറത്ത്,
ജീവിതം അഭിനയമാണ് സുഹൃത്തേ. നിങ്ങളുടെ ഭാഗം നിങ്ങൾ ..
ഇത്രയുമെഴുതി വെട്ടിക്കൂട്ടിയിട്ടിരിക്കുന്നു. അതിനപ്പുറത്തെ പുറവും ഒഴിഞ്ഞുകിടക്കുന്നു. അതിനുമപ്പുറത്ത് ഒരു കവിതയാണ്. മൃത്യു എന്ന ശീർഷകത്തോടുകൂടിയ ഒരു കവിത. കവിതയുടെ അവസാനം കവിയുടെ പേരും, 36 എന്ന നമ്പറും. ഒരു ചതുരക്കള്ളി വരച്ച് അതിനകത്താണ് നമ്പർ കുറിച്ചിട്ടിരിക്കുന്നത്.

Friday, June 21, 2013

ഉൾക്കാഴ്ച്ച

അങ്ങനെ അതു തുറന്നു. വരയിടാത്ത ഒരു നോട്ടുപുസ്തകം. തുടക്കത്തിൽ തന്നെ ആറു പേജോളം അതിൽ നിന്നും അടർന്നുപോയിരിക്കുന്നു. അടർന്നു പോയതല്ല അടർത്തിക്കളഞ്ഞിരിക്കുകയാണ്. സ്കെയിലുകൊണ്ട് ഒന്നിച്ചു കീറിയിരിക്കുന്ന ആറു പേജുകൾ. തുടർന്നു വരുന്ന പേജിൽ ഏതാണ്ട് പതിനൊന്നു വരിയോളം എന്തൊക്കെയോ എഴുതിയിരിക്കുന്നു, നീല മഷിയിൽ. പതിനൊന്നിൽ ആറുവരികളും വെട്ടിക്കളഞ്ഞിരിക്കുന്നു. മനപ്പൂർവ്വമായ ഒരു വെട്ടിക്കൂട്ടൽ, ആരും വായിക്കാതിരിക്കാൻ പാകത്തിലൊന്ന്. അടുത്ത വരികളിലായി കുറിച്ചിട്ടിരിക്കുന്നത് വെറും ഒരേയൊരു വാചകം. അതിങ്ങനെ പരസ്യമായി എഴുതുന്നത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഞാനത് അതേപടി ഇവിടെ പകർത്തുന്നു.
"എന്റെ ജീവിതം അവസാനിക്കുന്ന ഈ അവസാനത്തെ മണിക്കൂറിൽ നീണ്ട 21 വർഷം ഞാൻ ദൃഡമായി ചെറുത്തു നിന്നുവെന്ന് അഭിമാനപൂർവ്വം പറയാം "
ഏതെങ്കിലും നാടകത്തിലെയോ സിനിമയിലെയോ മറ്റോ ഡയലോഗല്ല ഇത്. ഒരു മനുഷ്യായുസ്സിന്റെ അവസാനം, സ്വന്തം കൈപ്പടയിൽ. വളരെ വൃത്തികെട്ട കൈപ്പട. മരണത്തിന്റെ കിതപ്പുണ്ട്  ആ കൈപ്പടയിൽ.