എത്ര സാധാരണമായ തലക്കെട്ടാണിത്, "നോട്ടുപുസ്തകം". അല്ലെങ്കിലും ഒരു തലക്കെട്ടിലെന്തിരിക്കുന്നു. തലക്കെട്ടിനു താഴെ വാരിവലിച്ചെഴുതിക്കൂട്ടിയവയിലല്ലേ കാര്യമായി എന്തെങ്കിലും വേണ്ടത്. പക്ഷെ, അങ്ങനെയല്ല. തലക്കെട്ടിലും കാര്യമുണ്ട്. തലക്കെട്ടിലെ ആ സാധാരണത്വത്തിലും കാര്യമുണ്ട്. നിസാരതയിൽ സന്തോഷം കണ്ടെത്തുന്നവർക്കെ ജീവിതം ആസ്വദിക്കാനാവു.
ഇവിടെ നമ്മുടെ വിഷയം നോട്ടുപുസ്തകമാണ്. വർഷങ്ങളോളം ഞാനന്വേഷിച്ചു നടന്ന ഒന്ന്, അതിപ്പോഴെന്റെ കയ്യിലെത്തിച്ചേർന്നിരിക്കുന്നു. ഒന്നും രണ്ടും വർഷങ്ങളല്ല, പത്തു വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോഴാണ് അത് കയ്യിൽ വന്നു ചേർന്നത്. കയ്യിൽ കിട്ടി കുറച്ചു നേരത്തേക്ക് വല്ലാത്തൊരവസ്ഥയായിരുന്നു. ഒരു മന്ദത. ശ്വാസമെടുക്കാൻ നന്നേ പാടുപെട്ടു. കുറെ നേരം അതും തുറിച്ചു നോക്കി അങ്ങനെയിരുന്നുപോയി.
എന്തൊക്കെ ചിന്തകൾ മനസ്സിലൂടെ കടന്നുപോയെന്ന് ഇപ്പോൾ ഓർത്തെടുക്കാനാവുന്നില്ല. കരയണോ അതോ ചിരിക്കണോ എന്നറിയാത്ത ഒരവസ്ഥ. ഇത്ര മാത്രം വൈകാരികമായ ഒരടുപ്പം അതിനോട് തോന്നുന്നതിൽ പലപ്പോഴും ഞാൻ സ്വയം അദ്ഭുതപ്പെടാറുണ്ട്.
നീലച്ചട്ടയുള്ള ഒരു പഴയ നോട്ടുപുസ്തകം. പഴക്കംകൊണ്ടത് ചുവന്നിരിക്കുന്നു. പല പേജുകളും പുറത്തേക്ക് തള്ളി നിൽക്കുന്നു. അതുപോലൊരു വസ്തുവും ഇന്നേവരെ എന്നെ ഇത്രത്തോളം നിശ്ചലയാക്കിയിട്ടില്ല. ദിവസങ്ങളോളം അത് മേശപ്പുറത്തിരുന്നു. തുറന്നു നോക്കുവാൻ തോന്നുന്നില്ല. തുറന്നു നോക്കാൻ കഴിയുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. അതങ്ങനെ നോക്കിയിരുന്നു സമയം ചെലവഴിക്കുന്നതിൽപ്പോലും വല്ലാത്തൊരാനന്ദമുണ്ട്.