Tuesday, May 28, 2013

നോട്ടുപുസ്തകം

എത്ര സാധാരണമായ തലക്കെട്ടാണിത്, "നോട്ടുപുസ്തകം". അല്ലെങ്കിലും ഒരു തലക്കെട്ടിലെന്തിരിക്കുന്നു. തലക്കെട്ടിനു താഴെ വാരിവലിച്ചെഴുതിക്കൂട്ടിയവയിലല്ലേ കാര്യമായി എന്തെങ്കിലും വേണ്ടത്. പക്ഷെ, അങ്ങനെയല്ല. തലക്കെട്ടിലും കാര്യമുണ്ട്. തലക്കെട്ടിലെ ആ സാധാരണത്വത്തിലും കാര്യമുണ്ട്. നിസാരതയിൽ സന്തോഷം കണ്ടെത്തുന്നവർക്കെ ജീവിതം ആസ്വദിക്കാനാവു.

ഇവിടെ നമ്മുടെ വിഷയം നോട്ടുപുസ്തകമാണ്‌. വർഷങ്ങളോളം ഞാനന്വേഷിച്ചു നടന്ന ഒന്ന്, അതിപ്പോഴെന്റെ കയ്യിലെത്തിച്ചേർന്നിരിക്കുന്നു. ഒന്നും രണ്ടും വർഷങ്ങളല്ല, പത്തു വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോഴാണ് അത് കയ്യിൽ വന്നു ചേർന്നത്. കയ്യിൽ കിട്ടി കുറച്ചു നേരത്തേക്ക് വല്ലാത്തൊരവസ്ഥയായിരുന്നു. ഒരു മന്ദത. ശ്വാസമെടുക്കാൻ നന്നേ പാടുപെട്ടു. കുറെ നേരം അതും തുറിച്ചു നോക്കി അങ്ങനെയിരുന്നുപോയി.

എന്തൊക്കെ ചിന്തകൾ മനസ്സിലൂടെ കടന്നുപോയെന്ന് ഇപ്പോൾ ഓർത്തെടുക്കാനാവുന്നില്ല. കരയണോ അതോ ചിരിക്കണോ എന്നറിയാത്ത ഒരവസ്ഥ. ഇത്ര മാത്രം വൈകാരികമായ ഒരടുപ്പം അതിനോട് തോന്നുന്നതിൽ പലപ്പോഴും ഞാൻ സ്വയം അദ്ഭുതപ്പെടാറുണ്ട്.

നീലച്ചട്ടയുള്ള ഒരു പഴയ നോട്ടുപുസ്തകം. പഴക്കംകൊണ്ടത് ചുവന്നിരിക്കുന്നു. പല പേജുകളും പുറത്തേക്ക് തള്ളി നിൽക്കുന്നു. അതുപോലൊരു വസ്തുവും ഇന്നേവരെ എന്നെ ഇത്രത്തോളം നിശ്ചലയാക്കിയിട്ടില്ല. ദിവസങ്ങളോളം അത് മേശപ്പുറത്തിരുന്നു. തുറന്നു നോക്കുവാൻ തോന്നുന്നില്ല. തുറന്നു നോക്കാൻ കഴിയുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. അതങ്ങനെ നോക്കിയിരുന്നു സമയം ചെലവഴിക്കുന്നതിൽപ്പോലും വല്ലാത്തൊരാനന്ദമുണ്ട്.

Wednesday, May 1, 2013

ജീവനുള്ള പുസ്തകങ്ങൾ

വീട്ടിലെ പല മുറികളിലും പുസ്തകങ്ങൾ കൂട്ടിയിട്ടിരുന്നു. ചങ്ങമ്പുഴയുടെയും, മാധവിക്കുട്ടിയുടെയും, മുകുന്ദന്റെയും, ബഷീറിന്റെയും, എം. ടിയുടെയും, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും മറ്റും കൃതികൾ അവിടെ സർവ്വസാധാരണമായിരുന്നു. അതിലൊന്നു  പോലും തുറന്നു നോക്കാൻ ഞാൻ മെനക്കെട്ടില്ല. പക്ഷേ, അവക്കിടയിലെ കയ്യെഴുത്തുപുസ്തകങ്ങൾ എന്നും എന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. അച്ചടിപ്പുസ്തകങ്ങളേക്കാൾ എനിക്കു പ്രിയം ആ കയ്യെഴുത്തുപ്രതികളായിരുന്നു. എഴുതുന്നവന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നവയാണവ. അക്ഷരങ്ങളോടുള്ള അവന്റെ അടക്കാനാവാത്ത അഭിനിവേശം അതിൽ കാണാം. കുത്തിക്കുറിക്കുന്ന വടിവൊത്ത  അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. എങ്കിലും ആ പുസ്തകങ്ങളോട് വല്ലാത്തൊരാർത്തിയായിരുന്നു. കേട്ടുകേൾവി മാത്രമുള്ള ഒരു പുസ്തകത്തിനായുള്ള തിരച്ചിലാണ് എന്നും ഞാനവിടെ നടത്തിയിരുന്നത്; പരസ്യമായ ഒരു രഹസ്യമായിരുന്നു അത്. അങ്ങനൊരു സംഭവം ഉണ്ട് എന്നു മാത്രം എല്ലാവർക്കുമറിയാം; പക്ഷേ, എവിടെ എന്നത് കാലങ്ങളോളം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു. ആ പുസ്തകം എന്റെ കയ്യിലെത്താനുള്ള സമയമായ്ക്കാണില്ല. അതെന്റെ കയ്യിലെത്തിപ്പെടുന്ന നിമിഷത്തെക്കുറിച്ച് പലപ്പോഴായി പലതും ഞാൻ ചിന്തിച്ചുകൂട്ടി. ഒരു ജീവിതത്തിന്റെ തന്നെ പ്രതിഫലനമാണാ പുസ്തകം.